Sunday, 11 May 2014

വൈലോപ്പിള്ളി ശ്രീധരമേനോന്‍ -ജന്‍മ ദിനം




1911 മെയ്   11

 
ശ്രീ'യെന്നു തൂലികാനാമം, ശ്രീത്വം തുളുമ്പുന്ന-കാച്ചിക്കുറുക്കിയ കവിതകള്‍എഴുതിയ കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍. കതിര്‍ക്കനമുള്ള കവിതക്കറ്റകള്‍ മലയാളത്തിന്റെ തിരുമുറ്റത്തുകൊയ്‌തുകൂട്ടി. ജീവിക്കാനായി അധ്യാപകവൃത്തിയിലേര്‍പ്പെട്ടെങ്കിലും മനസ്സുകൊണ്ടു കര്‍ഷകനായിരുന്നു ഈ ഗ്രാമീണ കവി.1985 ഡിസംബര്‍ 22ന് അന്തരിച്ചു.


വൈലോപ്പിള്ളികവിതകള്‍


  മാമ്പഴം                

 

                                       

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണു് കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു.
                                                                           

കന്നിക്കൊയ്ത്ത്‌

പൊന്നുഷസ്സിന്റെ കൊയ്ത്തിൽനിന്നുരി-                                      
ച്ചിന്നിയ കതിർ ചുറ്റും കിടക്കെ,

മേവി കൊയ്ത്തുകാർ പുഞ്ചയിൽ, ഗ്രാമ-

ജീവിതകഥാനാടകഭൂവിൽ.


കെട്ടിയ മുടി കച്ചയാൽ മൂടി,

ചുറ്റിയ തുണി ചായ്ച്ചൊന്നു കുത്തി,

വെറ്റില ചവ,ച്ചുന്മദമോളം 

വെട്ടിടുമരിവാളുകളേന്തി,

ഒന്നിച്ചാനമ്രമെയ്യോടേ നിൽപ്പു 

കന്നിപ്പാടത്തു കൊയ്ത്തുകാർ നീളെ ,

നൽപ്പുലർകാലപാടലവനിൽ 

ശുഭ്ര മേഘ പരമ്പരപോലെ !




"ആകെ നേർവഴി പാലിപ്പി,നാരും
ആനപോലെ കടന്നു കൊയ്യൊല്ലെ !"


"തഴ്ത്തിക്കൊയ്യുവിൻ, തണ്ടുകൾ ചേറ്റിൽ 

പൂഴ്ത്തിത്തള്ളെല്ലേ, നെല്ലു പൊന്നാണേ !"


"തത്തപൊലെ  മണിക്കതിർ മാത്രം 

കൊത്തിവയ്ക്കൊലാ നീ കൊച്ചു പെണ്ണേ !"


"കൊയ്യുവാനോ നീ വന്നതു, കൊള്ളാം.

'കൊഞ്ചുകാളാഞ്ചി' മീൻ പിടിപ്പാനോ?" 


"നീട്ടിയാൽ പോര , നവുകൊണ്ടേവം ,

നീട്ടിക്കൊയ്യണം നീയനുജത്തി!"


"കാതിലം കെട്ടാൻ കൈ വിരുതില്ലേ ?

നീ തലക്കെട്ടു കെട്ടിയാൽ പോരും."



ചെമ്മിൽ ച്ചെങ്കതിർ ചേർത്തരിഞ്ഞേവം 

തമ്മിൽ പേശുന്നു കൊയ്യ്‌ത്തരിവാള്‍കള്‍.



പാടുവാൻ വരുന്നീലവ,ർക്കെന്നാൽ

പാരമുണ്ടു പയ്യാരങ്ങൾ ചൊൽ വാൻ.

തെങ്ങണിത്തണലാർന്നിവർ തീര-

ത്തങ്ങു കൂടിക്കഴിഞ്ഞിടും ഗ്രാമം,

നിത്യവും ജീവിതം വിതയേറ്റി 

മൃത്യു  കൊയ്യും വിശാലമാം പാടം.

തത്ര കണ്ടിടാം കൊയ്തതിൻ  ചാമ്പൽ-

ക്കുത്തിലേന്തിക്കുളുർത്ത ഞാർക്കുട്ടം  

അത്തലിൻ കെടുപായലിൻ മീതേ -

യുൾത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം 


ചുഴെയെത്തുന്ന  രോഗദാരിദ്ര്യ -

ച്ചാഴി യൂറ്റി ക്കുടി ച്ചതിൻ  കോട്ടം;

ചേം ചെറു മണി കൊത്തിടും പ്രേമ-

പ്പഞ്ചവർണ്ണക്കിളിയുടെയാട്ടം !

എത്രവാര്ത്തകളുണ്ടിതെപ്പറ്റി -

ക്കൊയ്ത്തു കാരുടെയിപ്പഴമ്പായിൽ !



കന്നിനെല്ലിനെയോമനിച്ചെത്തി-

യെന്നോടോതി സദാഗതി വായു :


 " നിർദ്ദയം മെതിച്ചീ വിളവുണ്മാൻ 
മൃത്യു വിന്നേകും ജീവിതം പോലും 

വിത്തോരി ത്തിരി വയ്ക്കുന്നു , വീണ്ടും 

പത്തിരട്ടി യായ്  പൊൻ  വിളയിപ്പാൻ .

കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി 

മന്നിലാദിയിൽ നട്ട വിത്തെല്ലാം 

പൊന്നലയലച്ചെത്തുന്നു, നോക്കു ,

പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ !

ഹാ , വിജിഗീഷു മൃത്യു വിന്നാമോ 

ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?"


   ( വൈലോപ്പിള്ളി ശ്രീധരമേനോൻ )           


No comments:

Post a Comment